മിഠായിത്തെരുവില്‍ നിന്ന് തത്സമയം
വാ കൊണ്ടയാള്‍
ഒരു വര വരക്കുന്നേരം
തിരക്കുന്ന
കാലുകളെല്ലാം ഒരു മാത്ര സ്തംഭിക്കുന്നു.
ചുറ്റിനടക്കാനിറങ്ങിയ കണ്ണുകളെല്ലാം
ഒന്നയാളെ നോക്കുന്നു.
മൂന്നോ നാലോ ചോക്കുകള്‍
ഒന്നോ രണ്ടോ പേര്‍ വങ്ങിപ്പോകുന്നു,
ഈ ചോക്കു കൊണ്ടു വരച്ച
അതിര്‍ത്തി കടക്കുന്നതോടെ ചാവും
നുഴഞ്ഞുകയറ്റക്കാരായ പ്രാണികള്‍, പാറ്റകള്‍.
അതേ വര ഞാനാണ് വരക്കുന്നതെങ്കിലോ
ഒരു വര തന്നെ ആകണമെന്നില്ല,
കരയായേക്കും ചിലപ്പോള്‍.
ആ ഒരു വര
നീയാണ് വരക്കുന്നതെങ്കിലോ
വരഞ്ഞാല്‍ തീരില്ല, തീര്‍ച്ച.
മൂട്ടയായും കൂറയായും ഞാന്‍
നിന്‍റെ അതിര്‍ത്തികള്‍ ഭേധിച്ചു കൊണ്ടിരിക്കും.
നീ ചുവരിലും മുറിയിലും വരകള്‍ കൊണ്ട്
വേലികള്‍ കെട്ടിക്കൊണ്ടേയിരിക്കും.
അതേ വര ദൈവത്തിന്‍റെ വകയായലോ
പ്രണയത്തിന്‍റേ കിടപ്പുമുറികളുടേയും
ഭൂപടങ്ങള്‍ മാറും,
കാമത്തിന്‍റേയും പൂമുഖങ്ങളുടേയും
മുറിവുകള്‍ കൂടും.
ഒരു വരച്ചാല്‍ മതി,
വരിയിട്ട് വരും എതിര്‍വരമ്പുകളനവധി.