സമരം തോറ്റ ദിവസം


ജാഥ സമാപിച്ചന്ന്
രണ്ടു കൊടിമരങ്ങള്‍ പ്രണയ ബദ്ധരായി.
സമരം തീരുംവരെ രണ്ടിലും
രണ്ടു നിറത്തിലായിരുന്നു തുണിക്കഷണങ്ങള്‍
പരസ്പരം കൊലവിളിച്ചവ
വാനില്‍ പറന്നു കളിച്ചു.
വെയിലും മഴയും അവയെ
പ്രണയത്തെകുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും
അതൊന്നും ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല.

കൊടികള്‍ക്കിപ്പോള്‍
ഒരേ ദിശയായിരിക്കുന്നു
കലഹത്തിന്‍റെ ചോരയും നീരും വാര്‍ന്ന്
പ്രണയത്തിന്‍റെ ചൂരും നിറവുമായിരിക്കുന്നു.
തെക്കോട്ട് പാറിയതിന്
വിളിച്ചപ്പോള്‍ നോക്കാതിരുന്നതിന്
പിണക്കവും സമരവുമിപ്പോള്‍
കൊടിമരത്തിനു മുകളിലായി.

No comments: