അവന്‍


മുടിയിഴകളിലെ
മിനുപ്പില്‍ പോലും
എനിക്കെപ്പോഴുമെന്‍റെ
നടപ്പുകള്‍ക്കിടം നല്‍കിയിരുന്നു.
മടിയില്‍ മുഖം പൂഴ്ത്തി
നുണപറഞ്ഞിരുന്നു,
സത്യം കേള്‍ക്കുന്ന പോലെ കേട്ടു
ഓരോ വട്ടവും.
നുണക്കുഴികളില്‍ തളം കെട്ടിയ
വരള്‍ച്ചയിലും
ചില ഉറവകള്‍ കണ്ടിരുന്നു,
എന്നെ അറിയിക്കാതെ പൊട്ടുന്നവ.

കണ്ണീരിന്‍റെ അഴിമുഖത്തെഴുതിയ
ഒരക്ഷരമുണ്ട് ബാക്കി,
ഞാനെഴുതിയത്,
അവന്‍ മായ്ക്കാതിരുന്നത്.

എത്ര കരഞ്ഞാലും
കനിയുമായിരുന്നില്ല
മറ്റൊരാളായിരുന്നാലും,
നനഞ്ഞിറ്റിയ
കൃഷ്ണമണികളിലെ
ആ ക്രൌര്യം ആളിക്കത്തിയിരുന്നു.

നേരത്തിനു
മനസ്സനുവദിക്കാത്ത
പ്രാര്‍ത്ഥനയാണ് പശ്ചത്താപം.

No comments: